ജാലകം

2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച










ദൈവത്തിന്റെ മുഖങ്ങള്‍     

ഫാസില്‍                                                                                     കഥ


വിങ്കാസോറുകളെക്കുറിച്ച് തങ്കരാജ് ചിന്തിച്ചുതുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് മഴ വന്നത്. പിശുക്കന്റെ ദാനം പോലെ അത് കുറച്ചു നേരം ചിണുങ്ങിപ്പെയ്തു. പിന്നെ ഇല്ലാതായി.
മഴ അവ്സാനിച്ചപ്പോൾ അയാൾ ബസ്റ്റോപ്പ്  ഷെഡ്ഡിൽനിന്നു പുറത്തിറങ്ങി.വ്യാകുലപ്രകൃതിയാണ്  അയാളെ കാത്തിരുന്നത്. ഷെഡ്ഡിന്റെ ഇരുണ്ട ഗ്ളാസ് ഭിത്തിമൂലം പ്രകൃതിയുടെ ഭാവം ഉള്ളിൽനിൽക്കുന്ന നേരത്ത് അയാൾക്കു കാണാൻ കഴിഞ്ഞിരുന്നില്ല. കാലത്തിന്റെ മഹാവ്യസനങ്ങളപ്പാടെ കണ്മുന്നിൽ എത്തിയ
പോലെ അയാൾക്കു തോന്നി.അത്രക്ക് ഇരുണ്ടുപോയിരുന്നു ഭൂമി. ആകാശത്തുനിന്ന് ചെറുജലകണങ്ങൾ പെയ്യുന്നുണ്ടായിരുന്നു. അതിനെ മഴയെന്നു വിളിക്കാനാവില്ലെന്നു അയാൾക്കു തോന്നി. അയാള്‍   കയ്യിലുണ്ടായിരുന്ന ക്യാരിബാഗിൽനിന്ന് തൊപ്പിയെടുത്ത് തല മറച്ചു. വർഷത്തിൽ ഒന്നോരണ്ടോ തവണയാണ് മരുഭൂമിയിലെ മഴ. നഗരത്തിന്റെ അന്തരീക്ഷത്തിലെ രാസമാലിന്യങ്ങൾ വരെ നിറഞ്ഞതായിരിക്കും മഴവെള്ളം.തലയിൽ വീണാൽ അസുഖം ബാധിച്ചേക്കുമെന്ന് അയാൾ ഭയന്നു.
     അരുതാത്തതെന്തോ സംഭവിച്ചതുപോലെയുണ്ടായിരുന്നു ഭൂമിയുടെ ഭാവം. ഏതോ ദുരന്തത്തിന് ഇരയായതിന്റെ  നടുക്കം   പോ     ലെയെന്ന് അയാൾ ഭൂമിയുടെ ഭാവത്തെ വായിച്ചെടുത്തു .ആകാശത്തിന്റെ കണ്ണുകളിൽ ദുരന്തസാക്ഷ്യത്തിന്റെ
വിഹ്വലനിറങ്ങൾ ചിതറികിടക്കുന്നത് അയാൾ കണ്ടു. 
     വിശപ്പ് അനുഭവപ്പെട്ടപ്പോൾ കയ്യിലുള്ള ക്യാരിബാഗിൽ നിന്ന് ജ്യൂസ്ബോട്ടിൽ പുറത്തെടുത്ത് അയാൾ ഒരുകവിൾ കുടിച്ചു. സമൂന ചവയ്ക്കുമ്പോൾ തന്കരാജിനു  ദൈവത്തിന്റെ മുഖങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടി വന്നു.
     പാലക്കാട് ജില്ലയുടെ അങ്ങേയറ്റത്ത് തമിഴ്നോട് ചേർന്നുകിടക്കുന്ന അതിർത്തിഗ്രാമങ്ങളിൽ ഒന്നിലായിരുന്നു തങ്കരാജ് ജനിച്ചതും വളർന്നതും. വീട്ടിൽ മലയാളവും തമിഴും സംസാരിച്ചു വളർന്ന തങ്കരാജിനു പ്രിയം തമിഴു സിനിമകളോടായിരുന്നു.. രജനികാന്തായിരുന്നു പ്രിയതാരം. താനൊരു തമിഴനാണൊ മലയാളിയാണൊ എന്നു ചോദിച്ചാൽ ഇപ്പോഴും അയാൾക്കു ക്രൃത്യമായി ഉത്തരം പറയാനാവില്ല.
 കുഞ്ഞുനാൾ തൊട്ടേ ദൈവത്തിന്റെ മുഖത്തെ സംബന്ധിച്ച് ഒട്ടേറെ സങ്കല്പ്പങ്ങൾ ഉണ്ടായിരുന്നു. വേല്മുരുകന്റെ സ്ത്രൈണത നിറഞ്ഞ കൗമാരമുഖം തൊട്ട് കട്ടബൊമ്മന്റെ കപ്പടാമീശയുള്ള സൂപ്പർമെയില്മുഖം വരെ . വൈവിധ്യമുള്ള ഒട്ടേറെ സങ്കല്പങ്ങൾ ജനിച്ചു വീഴുമ്പോഴേ ഭൂമിയിൽ അയാളെ കാത്തിരിപ്പുണ്ടായിരുന്നു.എന്തുകൊണ്ടാണ് ദൈവത്തിന് ഇത്രയധികം മുഖങ്ങളുണ്ടായതെന്ന് പല തവണ
തങ്കരാജിന് ചിന്തിക്കേണ്ടി വന്നിട്ടുണ്ട്. അത്ര സമര്‍ത്ഥമായ വിചാരങ്ങളായിരുന്നില്ല അവയൊന്നും.വ്യത്യസ്തങ്ങളായ സന്ദർഭങ്ങളിൽ വൈവിധ്യമാർന്ന മുഖങ്ങളിലൂടെ തന്റെ സാന്നിധ്യം മനുഷ്യജീവിതത്തിൽ അറിയിക്കുന്ന ഒരു പ്രതിഭാസമാണ്
ദൈവമെന്നും എത്രയെത്ര മുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടാലും പിന്നെയും അനന്തമായ സങ്കല്പങ്ങള്‍ക്ക്  സാധ്യത ബാക്കി കിടക്കുന്നുവെന്നുമുള്ള ഒരു വിചാരത്തിൽ വിശ്വാസം കണ്ടെത്തിയിരിക്കുകയാണ് അയാൾ.
പനയില്‍ നിന്ന് വീണ് അഅച്ഛന്‍ മരിക്കുമ്പോള്‍ തങ്കരാജിന് അഞ്ചു വയസ്സായിരുന്നു. പിന്നീടങ്ങോട്ടുള്ള ജീവിതത്തില്‍ പല മുഖങ്ങളില്‍ പല തവണ ദൈവത്തിനെ കണ്ടിരിക്കുന്നു.എല്ലാ വര്‍ഷവും അവനു പുസ്തകങ്ങള്‍ വാങ്ങി കൊടുത്തിരുന്ന
ബാലന്‍മാഷ്. പല ദിവസങ്ങളിലും ഉച്ചയൂണിന്റെ നേരത്ത് ക്ലാസ്സ്മുറിക്കു പുറത്തിറങ്ങി മാറിനിന്നിരുന്ന അവനെ കണ്ടെത്തി തന്റെ പൊതിച്ചോറിന്റെ ഒരു പങ്കു നല്‍കിയിരുന്ന രേവതിടീച്ചര്‍. സഹപാടിയായിരുന്ന അബൂബക്കര്‍.

ദിവസവും  പ്രഭാതത്തില്‍ തെരുവോരത്ത് ബസ്സിറങ്ങുമ്പോള്‍ തങ്കരാജ് കാണാറുള്ള പാക്കിസ്താകാരനായ വൃദ്ധന്‍, പ്രാവുകള്‍ക്ക് തീറ്റ എറിഞ്ഞുകൊടുക്കുകയായിരീക്കും അയാള്‍. സന്ധ്യകളില്‍ നഗരത്തിലെ പൂച്ചകളെ അന്വേഷിച്ച് ക്യാരിബാഗില്‍ ചെറുമീനുകളുമായി നടക്കുന്ന മനുഷ്യന്‍. നരച്ച മുടി നീട്ടി, ബുള്‍ഗാന്‍താടി വെച്ച അയാള്‍ ബെര്‍മുഡയും ടീഷര്‍ട്ടും ക്യാപ്പുമാണ്  സ്ഥിരമായി  ധരിക്കുന്നത്. ഈ വേഷവും  കാണുന്നത് എന്നും ഇരുട്ടിലാണെന്നതും അയാളെ സംബന്ധിച്ച  ചില  അവ്യക്തതകള്‍ ബാക്കി നിര്‍ത്തുന്നു. അയാള്‍ ഒരു മദ്ധ്യവയസ്ക്കനാണോ വൃദ്ധനാണോയെന്നതാണ്
തങ്കരാജിനെ അലട്ടൂന്ന അവ്യക്തതകളിലൊന്ന്. അയാളുടെ താടിയും മുടിയും നരച്ചതാണെങ്കിലും ശരീരഭാഷ ഒരു വൃദ്ധന്റേതല്ല. മറിച്ച് യുവത്വം വിടാന്‍ കൂട്ടാക്കാത്ത ഒരു മദ്ധ്യവയസ്ക്കന്റേതാണ്. അയാള്‍ ഏതു നാട്ടുകാരനാണെന്ന കാര്യത്തിലാണ് ഇനിയൊരു അവ്യക്തത. അയാളുടെ മുഖം വ്യക്തമായി കാണുന്നത്  വരെയെങ്കിലും ഈ  അവ്യകതതകള്‍
തുടരുക തന്നെ ചെയ്യും.
      ലേബര്‍ക്യാമ്പിന് അല്പമകലെയായി പഴയ അപ്പാര്‍ട്ടുമെന്റ് കെട്ടിടത്തില്‍ ഒരു കൊച്ചുമുറിയില്‍ കാണാറുള്ള അഫ്ഗാനി വൃദ്ധന്‍. തന്തൂരിറൊട്ടിയുണ്ടാക്കലാണ് അയാളുടെ പണി. റൊട്ടി ചുടുന്ന നേരങ്ങളിലെ അയാളുടെ മുഖം.
     ഇനിയുമുണ്ട് നാടു വിട്ട ശേഷം തങ്കരാജ് കണ്ടെത്തിയ ദൈവമുഖങ്ങള്‍. ക്യാരിബാഗില്‍ നിന്ന് ഒരു പാക്കറ്റ് സമൂനയും ജ്യൂസുമെടുത്ത് അയാള്‍ക്ക് നല്‍കി നടന്നു മറഞ്ഞ അറബിയുവാവ്... മാസങ്ങള്‍ക്കു മുന്‍പ് തെരുവോരത്ത് കമ്പനിബസ്സ് കാത്തു നില്‍ക്കുമ്പോള്‍ സന്ധ്യയുടെ ശോണദീപ്തിയെ മുറിച്ചുകൊണ്ട് കയ്യിലൊരു ക്യാരിബാഗുമായി ദൈവം
നടന്നുവന്നു. അന്നേരത്ത് ദൈവം ദൈവം കറുത്ത പര്‍ദ്ദയാണ് അണിഞ്ഞിരുന്നത്. കറുത്ത തുണികൊണ്ട് ദൈവം ശിരസ്സും മുഖവും മൂടിയിരുന്നു. ദൈവത്തിന്റെ തിളക്കമുള്ള കണ്ണുകള്‍ മാത്രമേ തങ്കരാജിന്  കാണുവാന്‍ കഴിഞ്ഞുള്ളു. അടുത്തെത്തിയപ്പോഴാവണം ദൈവം അയാളെ കണ്ടത്. പകല്‍ മുഴുവന്‍ ഉഷ്ണക്കാറ്റും പൊരിവെയിലുമേറ്റ് ഇരുണ്ടുപോയ അയാളുടെ കണ്ണയച്ച് ദൈവം ഏതാനു സെക്കന്റുകള്‍ നിന്നു. കയ്യിലുണ്ടായിരുന്ന ക്യാരിബാഗ് തനിക്കുനേരെ നീട്ടിയപ്പോഴാണ് തങ്കരാജ് ദൈവത്തിന്റെ സാന്നിധ്യമറിഞ്ഞത്.
     ''ശുക്രന്‍'' ദൈവത്തിന്റെ കണ്ണുകളിലേക്കു നോക്കി അയാള്‍ നന്ദി പറഞ്ഞു. 
      അന്നോളം അയാള്‍ കഴിച്ചിട്ടില്ലാത്ത സ്വാദിഷ്ടമായ വിഭവങ്ങളായിരുന്നു ലബനീസ്ബേക്കറിയില്‍ നിന്നുള്ള ആ
ബാഗില്‍ ഉണ്ടായിരുന്നത്. അത് അയാള്‍ റൂമില്‍ കൊണ്ടുപോയി പങ്കുവച്ചു കഴിച്ചു. ഉറങ്ങുവോളം അയാളുടെ മനസ്സുനിറയെ ദൈവത്തിന്റെ തിളക്കമുറ്റ കണ്ണുകള്‍ മായാതെ നില്പുണ്ടായിരുന്നു.

ഭക്ഷണം കഴിഞ്ഞപ്പോള്‍ തങ്കരാജ് തന്‍റെ ജോലികളിലേക്കു തിരിഞ്ഞു. മഴ തുടങ്ങുമ്പോള്‍ അയാള്‍ തെരുവോരത്ത് വാരിയിട്ടു നില്‍ക്കുന്ന പൂച്ചെടികള്‍ പറിച്ചു മാറ്റുകയായിരുന്നു. കഷ്ടിച്ച് അര കിലോമീറ്റര്‍ നീളത്തില്‍ തെരുവിന്റെ ഇരുപുറത്തും അവ പറിച്ചുമാറ്റുക അയാളുടെ ഇന്നത്തെ ഡ്യുട്ടി യില്‍പ്പെട്ടതാണ് . ആ പ്രദേശമാണ് അയാളുടെ തൊഴിലിടം. അവിടെ തെരുവിന് ഇരുപുറത്തും ഡിവൈഡറിലുമുള്ള പുല്ലും ചെടികളും നനച്ചുവളര്‍ത്തി പരിപാലിക്കേണ്ടത്  അയാളുടെ ജോലിയാണ്. ചെടികള്‍ മുരടിച്ച് പൂക്കളുണ്ടാവാതെ വരുമ്പോള്‍ , ഉള്ള പൂക്കള്‍ വിളറി കൊഴിയുവാന്‍ തുടങ്ങുമ്പോള്‍ അവ പറിച്ചു കളയേണ്ടതും അയാളാണ്. വീണ്ടും മണ്ണ് ഒരുക്കുന്നതിനും മണ്ണില്‍ പോഷകങ്ങള്‍ ചേര്‍ക്കുന്നതിനും കമ്പനിയില്‍നിന്ന് ആളുകളെത്തും. 
                 താന്‍ പറിച്ചുമാറ്റി വെക്കുന്ന ചെടികളെക്കുറിച്ചു അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നു. നാട്ടിലെ ശവംനാറികളാണ്. അവ മരുഭൂമിയിലെ മണ്ണിലും കാലാവസ്ഥയിലും കാണപ്പെടുന്നവയല്ല. ഹൈബ്രീഡ് ഇനമായതുകൊണ്ട് ചെടിമൂടി പൂക്കളുണ്ടാവുന്നു. മെലിഞ്ഞ ഉടലുള്ള സുന്ദളെ ഓര്‍മിപ്പിക്കുന്ന ശവംനാറിയ്ക്ക്  രണ്ടടിയോളം ഉയരമുണ്ടാവാറുണ്ട്. ഇവിടെ കഷ്ടിച്ച് അരയടിയേ പൊക്കമുള്ളു. ഇലകള്‍ ഇത്തിരി ചെറുതായിട്ടുണ്ട്. പക്ഷേ വിങ്കാറോസ് എന്ന മനോഹരമായ  പേരുണ്ട്. നാട്ടില്‍ ആര്‍ക്കും വേണ്ടാത്ത ചെടിയാണ് ഈ മഹാനഗരത്തിന്റെ തെരുവോരങ്ങളെ അലങ്കരിക്കുന്നത്. ആഴ്ചകള്‍ നീണ്ട ജീവിതം. പുഷ്പിക്കാതാവുമ്പോള്‍ , മുരടിച്ച് ഇലകളും പൂക്കളും വിളറിത്തുടങ്ങുമ്പോള്‍ പറിച്ചുമാറ്റപ്പെടുന്നു.    

ശവംനാറി യെക്കുറിച്ചുള്ള ചിന്ത അയാളെ സ്വന്തം ജീവിതത്തിലേക്കു കൊണ്ടുപോയി. ഈ മഹാനഗരത്തില്‍ പകല്‍മുഴുവന്‍ തെരുവോരങ്ങളിലും വര്‍ക്ക്സൈറ്റുകളിലും പുറംപണികളില്‍ മുഴുകിയിരിക്കുന്ന ലക്ഷക്കണക്കിന്  ആളുകളുണ്ട്. അവരില്‍ ഒരാളാണ് താനെന്ന് അയാള്‍ ഓര്‍ത്തു. കൊടുംചൂടും വരണ്ട കാറ്റും കടുത്ത തണുപ്പുമേറ്റ്  പരുക്കനായിപ്പോയ തന്‍റെ തൊലിയിലേക്ക് അയാള്‍ കണ്ണയച്ചു. 
   സത്യം,ഈ നിലയില്‍ കണ്ടാല്‍ എന്റെയമ്മ തിരിച്ചറിയില്ല. അയാള്‍ സ്വയം പറഞ്ഞു.
മകന്‍ പണമുണ്ടാക്കി തിരിച്ചെത്തി വിവാഹവും കഴിച്ച്  കുട്ടികളുമൊക്കെയായി തന്നോടൊത്ത് താമസിക്കുന്നതിനെക്കുറിച്ച്  അമ്മ എപ്പോഴും സ്വപ്നം കാണുന്നു. ഫോണ്‍ ചെയ്യുമ്പോള്‍ അമ്മ ഇടയ്ക്കിടെ അതേക്കുറിച്ച് പറയുന്നു. അമ്മയുടെ സ്വപ്നം മുറിക്കേണ്ട എന്നു കരുതി തന്‍റെ ജീവിതത്തെക്കുറിച്ച് അയാള്‍ ഒന്നും പറയുവാന്‍  മുതിരാറില്ല. ഒറ്റ മകനായതു കൊണ്ടാവണം മകന്‍ മുതിര്‍ന്നിട്ടും അമ്മയുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഉറവയിപ്പോഴും ശക്തമായിത്തന്നെ നിലനില്‍ക്കുന്നത്. 
  എന്നാല്‍ തന്‍റെ കാര്യമോ?
 മുപ്പതുമാസത്തിലധികമായി അമ്മയെ കണ്ടിട്ട്. നാട്ടില്‍ നിന്നെത്തിയ നാളുകളില്‍ അമ്മ അതിശക്തമായ ഒരു നഷ്ടമായി, സങ്കടമായി മനസ്സിലുണ്ടായിരുന്നു.ഇപ്പോള്‍ അത് അത്ര ശക്തമല്ലെന്ന് അയാള്‍ക്ക്‌ തോന്നി.
' ഞാനും വേരുകളോടെ പിഴുതുമാറ്റപ്പെട്ട ഒരു ചെടിയാണ്.' അയാള്‍ സ്വയം പറഞ്ഞു.
തന്‍റെ വേരുകളിപ്പോള്‍ ഒരു അന്യ ഭൂമിയിലാണ്. മരുഭൂമിയിലെ രൂക്ഷലവണങ്ങള്‍ തന്റെയുള്ളിലെ നനവിന്റെ ഉറവുകളെയൊക്കെ ഉണക്കിക്കളയുകയാണോ?
              പെട്ടെന്നുള്ള ഒരു ഉള്‍പ്രേരണയാല്‍ അയാള്‍ എഴുന്നേറ്റുനിന്ന്‍  മഹാനഗരത്തിന്റെ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കു നേരെ കണ്ണയച്ചു. സൂര്യനില്ലാത്ത ഇരുണ്ട അന്തരീക്ഷത്തില്‍ ,കോടയുടെ നേര്‍ത്ത ആവരണത്തിനുള്ളിലെന്ന പോലെ കെട്ടിടനിരകള്‍ . വേര്‍പാടുകളുടെ, നഷ്ടങ്ങളുടെ മഹാദുഃഖം അനുഭവിക്കുന്നവരാണ് ആ കെട്ടിടങ്ങളില്‍ താമസിക്കുന്ന മനുഷ്യരില്‍ അധികം പേരുമെന്ന് അയാള്‍ ഓര്‍ത്തു. എന്നാല്‍ അവരില്‍ പലരും അനുഭവിക്കുന്ന വേര്‍പാടുകളുടെ, സ്നേഹനഷ്ടങ്ങളുടെ വിലയെന്നോണം ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളെങ്കിലുമുണ്ട്. തനിക്കോ? അയാള്‍ ചിന്തിച്ചു കൊണ്ടിരുന്നു. രണ്ടരവര്‍ഷം  പണിയെടുത്തിട്ടും തീരെ തുച്ഛമായ ഒരു തുകയാണ് മിച്ചം പിടിക്കുവാന്‍ കഴിഞ്ഞത്.
             മുപ്പതു മാസങ്ങള്‍ക്കുള്ളില്‍ താന്‍ ഉടലില്‍ സഹിച്ച ക്രുദ്ധമായ പകലുകളെയും മനസ്സില്‍ അനുഭവിച്ച വ്യസനസന്ധ്യകളെയും അയാള്‍ ഓര്‍ത്തു. ജീവിതത്തിന്‍റെ വര്‍ണശഭളിമ കണ്ണഞ്ചിപ്പിക്കുന്ന മഹാനഗരത്തിനു നടുവില്‍ ഞാനിതാ ഒരു നിറമില്ലായ്മയായി നില്‍ക്കുന്നു. സമൃദ്ധിയുടെ നടുവില്‍ ഞാനിതാ ഇല്ലായ്മയുടെ ആള്‍രൂപമായി നില്‍ക്കുന്നു. ജീവിതം എനിക്കു ചുറ്റിലും ഇരമ്പിപ്പായുകയും ഉല്ലാസനൃത്തം ചവിട്ടുകയും ചെയ്യുന്നു.....അയാള്‍ നെഞ്ചില്‍ വിലപിക്കുവാന്‍ തുടങ്ങി.
              അപ്പോള്‍ ഇരുണ്ട ആകാശച്ചെരുവിനെ കീറിമുറിച്ചുകൊണ്ട് ഒരു മിന്നല്‍ പുളഞ്ഞു. പിറകെ ഭൂമിയെ പ്രഹരിച്ചുകൊണ്ട് ഇടിനാദമുയര്‍ന്നു. വീണ്ടും മിന്നല്‍പ്പിണരുകള്‍ , ഇടിമുഴക്കം........മഴ  വീണ്ടും ചിണുങ്ങിപ്പെയ്യുവാന്‍ തുടങ്ങി. 
              ബസ്‌ സ്റ്റോപ്പ്‌  ഷെഡ്‌ഡിലേക്ക്  പോയാലോയെന്ന് അയാള്‍ ചിന്തിച്ചു. പക്ഷേ  അടുത്തുള്ള ഗഫ് മരത്തിന്റെ ഇലക്കൂടാരത്തിനു കീഴിലേക്ക് മാറിനില്‍ക്കുകയാണ് ചെയ്തത്. 
             മഴയെ വകവെക്കാതെ തെരുവോരത്തൂടെ നടന്നുവരികയായിരുന്നു ദൈവം. ഇത്തവണ ഉദാരനാവുന്നതിനു മുമ്പുതന്നെ തങ്കരാജ് ദൈവത്തെ തിരിച്ചറിഞ്ഞു. കറുത്ത ഖന്തൂറയായിരുന്നു ദൈവത്തിന്റെ വേഷം. നരച്ച കോലന്‍മുടി നിറഞ്ഞ ശിരസ്സ് നഗ്നമായിരുന്നു.ഗഫ് മരത്തിന്  അരികിലെത്തിയപ്പോള്‍ ദൈവം നിന്നു. നരച്ച പുരികങ്ങള്‍ക്കു കീഴെ     റൊട്ടി ചുടുന്ന അഫ്ഗാനി വൃദ്ധന്റേതു പോലുള്ള കണ്ണുകളില്‍ നിന്ന് സ്നേഹത്തിന്റെ ദീപ്തിയുയര്‍ന്നുവന്നു. 
'മഴ നനയുന്നതെന്തിനാണ് ?' ദൈവം ചോദിച്ചു.
'താങ്കളെന്തിനു മഴ കൊള്ളുന്നു?'  ഒരു മറുചോദ്യം അയാളുടെയുള്ളില്‍ ഉയര്‍ന്നു താഴ്ന്നു.
 അയാള്‍ ദൈവത്തിന്റെ മുഖത്തേക്ക്  കണ്ണയച്ചുനിന്നു. ദൈവത്തിന്റെ നരച്ച താടിരോമങ്ങളില്‍ നിന്ന്‍  ജലകണങ്ങള്‍ ഇറ്റുവീഴുന്നുണ്ടായിരുന്നു.
'മഹാനഗരത്തിന്റെ  ഉദ്യാനപാലകാ......എനിക്കിപ്പോള്‍ നിന്നോട് അസൂയ തോന്നുന്നു. വരണ്ട മണല്‍മാത്രം കാഴ്ചയായുണ്ടായിരുന്ന ഈ പ്രദേശം ഇപ്പോഴും എന്‍റെ ഓര്‍മ്മയിലുണ്ട്. ഈ പൂച്ചെടികളും പുല്‍ത്തകിടികളും   തണല്‍മരങ്ങളുമാണ്  ഈ നഗരത്തിലെ ജീവിതം സഹ്യമാക്കുന്നത്. ഇതിലെ കടന്നുപോവുന്നവരുടെ കണ്ണുകളില്‍ തെളിയുന്ന ആനന്ദത്തിന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ ഉദ്യാനപാലകരോട് നന്ദി പറയുന്നു.'
ദൈവം അയാളുടെ നേരെ കരം നീട്ടി. അയാള്‍ നനമണ്ണു പുരണ്ട തന്‍റെ കൈകളിലേക്കു നോക്കി സങ്കോചത്തോടെ നിന്നു. ദൈവം അയാളുടെ മണ്ണുപുരണ്ട കൈകള്‍ തന്‍റെ കൈകളിലൊതുക്കി. പിന്നെ ചേര്‍ത്തുനിര്‍ത്തി നെറ്റിയില്‍ ചുംബിച്ചു. അയാള്‍ കണ്ണുകളടച്ച്‌ ദൈവത്തിന്റെ ചുംബനമേറ്റുവാങ്ങി. 
കണ്ണു തുറന്നപ്പോള്‍ ദൈവത്തിന്റെ കറുത്ത ഖന്തൂറ അകലെ ഒരു മിന്നായം പോലെ മറയുന്നത് അയാള്‍ കണ്ടു.                 
                       




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ